Monday, 24 June 2019

ഒരു നൊമ്പരമായ് സേവ്യർ

ഭാഗം 1   

        വെളിച്ചം  വീണു. വെള്ളിത്തിരശീലയിൽ നിന്ന് നിഴലുകൾ മാഞ്ഞു. തിയേറ്റർ വിട്ട് പുറംലോകത്തെ തിരക്കുകളിലേക്കും ആരവങ്ങളിലേക്കും നടന്നു നീങ്ങുമ്പോഴും മനസ്സിൽ നിന്നിറങ്ങി പോകാൻ വിസമ്മിതിക്കുന്ന ഏതാനും കഥാപാത്രങ്ങൾ.  നാടൻ ചൂരുള്ള, നാട്ടു ഭാഷ സംസാരിക്കുന്ന, പച്ചയായ ജീവിത പരിവേഷമുള്ള  അവരിൽ നമ്മുടെ ഇന്നലെകളുടെ അതിർവരമ്പുകൾ കൈകോർത്തു നിൽക്കുന്നത് തിരിച്ചറിഞ്ഞ നിമിഷം...
       ക്രിസ്മസും ഓണവും വിഷുവും മലയാള സിനിമക്കെന്നും ചാകരയാണ്. കുടുംബമായി തിയേറ്ററുകളിലെത്തുന്ന സിനിമാസ്വാദകർ. ഈ ക്രിസ്മസിന്   തിയേറ്ററുകളിലേക്ക് പുറപ്പെടും മുൻപ് ഒന്ന് ചോദിച്ചോട്ടെ. ഇത് വരെ കണ്ട സിനിമകളിൽ നിങ്ങളുടെ മനസിലിടം നേടിയ ക്രിസ്ത്യൻ കഥാപാത്രങ്ങൾ ഏതൊക്കെയാണ്.
       അരനാഴിക നേരത്തിലെ  കുഞ്ഞേനച്ചൻ  മുതൽ മനസ്സിനക്കരെയിലെ കൊച്ചുത്രേസ്യ വരെ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ മനസ്സിലേക്കോടിയെത്തുന്നു അല്ലെ. ഞാൻ..ഞാൻ എന്ന് പറഞ്ഞ്  നമുക്ക് മുന്നിലെത്തുന്ന ഏതു കഥാപാത്രത്തെയാണ് മാറ്റി നിറുത്താനാവുക. കൊട്ടാരക്കര ശ്രീധരൻ നായരിൽ തുടങ്ങി സത്യനും നസീറും ഷീലയും ശാരദയും പിന്നെ മോഹൻലാലും മമ്മൂട്ടിയും തിലകനും  നെടുമുടി വേണുവും നദിയാമൊയ്തുവും ഒക്കെ ഉജ്‌ജ്വലമാക്കിയ എത്രയെത്ര ക്രിസ്ത്യൻ കഥാപാത്രങ്ങൾ. സിനിമകൾ മാത്രമല്ല കഥാപാത്രങ്ങളുടെ പേരുകൾ പോലും ഇപ്പോൾ നിങ്ങളുടെ നാവിൻ തുമ്പത്തെത്തി നിൽക്കുന്നുണ്ടാവും...
      സ്മൃതി ചെപ്പിനുള്ളിൽ ഇന്നുമുണർന്നിരിക്കുന്ന ചില കൃസ്ത്യൻ കഥാപാത്രങ്ങളുടെ ഓർമ്മക്കുറിപ്പാണിത്. ഇതിലുൾപ്പെട്ട വേഷങ്ങളേക്കാൾ  വേദനയോടെ മാറ്റി നിർത്തേണ്ടി വന്ന കഥാപാത്രങ്ങളുടെ എണ്ണമാനേരെ. കാരണം 75  വർഷം പിന്നിട്ട മലയാള സിനിമയിൽ എത്രയോ മികച്ച കൃസ്ത്യൻ കഥാപാത്രങ്ങളുണ്ട്. ഇടക്കാല മലയാള  സിനിമയിലെ പ്രശസ്തമായ ഏതാനും കഥാപാത്രങ്ങളുടെ കൈ പിടിച്ച് ഒരു വട്ടം കൂടി ഓർമ്മകളുടെ തീരത്തു കൂടെ  ഒരു യാത്ര.
     

സേവ്യർ 

        ഒരു നൊമ്പരമായ് സേവ്യർ  നമുക്ക് മുന്നിലെത്തുന്നത് 1981  ലാണ്. അനാഥനായ സേവ്യർ. ചികിത്സിച്ചു ഭേദമാക്കാനാകാത്ത അസുഖം പുറത്തറിയിക്കാതെ ഓരോ നിമിഷത്തെയും ആനന്ദമാക്കി അയാൾ ജീവിച്ചു. ദൂരെയൊരിടത്തു ഭാര്യയും കുട്ടികളും ഉണ്ടെന്ന് സേവ്യർ നമ്മോടു കളവു പറഞ്ഞു. ഒടുവിൽ അതെല്ലാം സ്വപ്നമായിരുന്നെന്ന് അയാൾ പറയുമ്പോൾ കഠിനഹൃദയാനായ മാനേജർ മാധവന്കുട്ടിയോടൊപ്പം പ്രേക്ഷകർക്കും സേവ്യറിനോട് വല്ലാതെ അലിവ് തോന്നി. സ്നേഹം തോന്നി.
       വിട പറയും മുൻപേ യിലെ സേവ്യറിനെക്കുറിച്ചോർക്കുമ്പോൾ നെടുമുടി വേണു വാചാലനാകുന്നു " സേവ്യറിന്റെ മരണം  ചിത്രീകരിച്ചത് മദ്രാസിലായിരുന്നു. ഷൂട്ടിങ് കാണാനെത്തിയവർക്ക് ഞങ്ങളെക്കുറിച്ചൊന്നുമറിയില്ല. ഞാനന്ന് ഏറെ സിനിമകളൊന്നും ചെയ്തിട്ടില്ല. മരണം ചിത്രീകരിക്കുമ്പോൾ സ്ത്രീകൾ വാവിട്ടു കരയാൻ തുടങ്ങി."
         മുഖ്യധാര സിനിമയിൽ നെടുമുടി വേണുവിനെ സജീവമാക്കിയ കഥാപാത്രമാണ് സേവ്യർ.  തന്റെ  ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ് സേവ്യർ എന്ന്  വേണു സമ്മതിക്കുന്നു.
        " വിട പറയും മുൻപേ യിലെ നായകനായി പ്രേം നസീറിനെ പ്രേക്ഷകർ  കാണുമെങ്കിലും എന്റെ മനസ്സിൽ ആ സിനിമയിലെ നായകൻ നെടുമുടി വേണു മാത്രമാണ്. " സംവിധായകനും  തിരക്കഥാകൃത്തുമായ മോഹൻ പറയുന്നു. ജോൺപോളിന്റേതാണ് സിനിമയുടെ കഥ. ജോൺപോളിനുണ്ടായ ചില സൗകര്യങ്ങൾ മൂലം മോഹൻ തന്നെ തിരക്കഥ എഴുതുക ആയിരുന്നു.
       "സേവ്യറിന്റെ വേദനകൾ, ദുഃഖം ഒക്കെ എന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അയാളുടെ ഓരോ ചലനവും ഞാനുൾക്കൊണ്ടു. തിരക്കഥ എഴുതുമ്പോഴും ഷൂട്ട്‌ ചെയ്യുമ്പോഴും എഡിറ്റിങ്, ഡബ്ബിങ് തുടങ്ങിയവ നടത്തുമ്പോഴുമൊക്കെ ഈ നൊമ്പരം എന്നെ വിടാതെ പിന്തുടർന്നു." മോഹൻ പറയുന്നു. "ജോൺപോൾ കഥയുടെ ത്രെഡ് പറയുമ്പോഴേ സേവ്യർ വ്യത്യസ്ത കഥാപാത്രമാണെന്നു തോന്നി. അതാണെനിക്ക് സ്ട്രൈക്ക് ചെയ്തത്."
         ശത്രു ഇന്റർനാഷനലിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പള്ളിയും നടൻ ഇന്നസെൻതും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.  സേവ്യറാകാൻ പറ്റിയ നടനായി നെടുമുടി വേണുവിനെ മോഹൻ തീരുമാനിച്ചപ്പോൾ കൃത്യമായി മേൽവിലാസം പോലുമില്ലാതെ  കറങ്ങി നടന്നിരുന്ന വേണുവിനെ കണ്ടെത്താൻ ഡേവിഡ് കാച്ചപ്പള്ളി കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത് .
          എന്തുകൊണ്ട് സേവ്യർ കൃസ്ത്യാനിയായി എന്ന് ചോദിച്ചപ്പോൾ മോഹൻ പുഞ്ചിരിച്ചു. " ആ കഥാപാത്രത്തിന് അനുയോജ്യം കൃസ്ത്യൻ പശ്ചാത്തലമായിരുന്നു. അനാഥത്വം, പള്ളി, ഓർഫനേജ് ഇവയൊക്കെ സേവ്യറിന്റെ വിജയത്തിന് സഹായിച്ചു. എനിക്ക് പള്ളി, അച്ചന്മാർ ഇവരുമായൊക്കെ നല്ല ബന്ധമുണ്ടായിരുന്നു. അതും സിനിമക്ക് ഏറെ  സഹായകമായി." മോഹൻ ഓർക്കുന്നു.
       ആ വർഷം  മികച്ച  രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം വിടപറയും മുന്പെക്കായിരുന്നു.  മോഹനും നെടുമുടി വേണുവും ഇപ്പോൾ സേവ്യറിന്റെ ഓർമ്മകളിലാണ്. പറഞ്ഞായാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളിലൂടെയാണ് ഇപ്പോഴവരുടെ യാത്ര. 23  വര്ഷം പഴക്കമുള്ള ഓർമ്മ ചിത്രങ്ങൾ....

    

( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

No comments:

Post a Comment