Wednesday, 26 June 2019

വായനാദിനവും ഒരു ഓർമ്മപ്പെടുത്തലും

           മക്കൾ വായിച്ചു വളരാൻ വേണ്ടി മാസം തോറും 10- 20 പുസ്തകങ്ങൾ എങ്കിലും വീട്ടിലേക്ക് വാങ്ങിയിരുന്ന അച്ഛൻ... 
അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയപ്പോൾ പൂമ്പാറ്റയിലും അമർചിത്ര കഥകളിലും ബാലരമയിലും മുത്തശ്ശിയിലും ഒക്കെ കൂട്ടു കൂടിപ്പിക്കാൻ അച്ഛൻ കാട്ടിയ ജാലവിദ്യ മക്കൾ വളരുന്നതനുസരിച്ച് പുസ്തകങ്ങളുടെ കാര്യത്തിലും കാട്ടിയിരുന്നു. നോവലുകളും കഥകളും കവിതകളും മാത്രമല്ല സാഹിത്യ വിമർശനങ്ങളും ലേഖനങ്ങളും ജ്ഞാന പീഠ പ്രസംഗങ്ങളും ലോക ക്ലാസ്സിക്കുകളുടെ വിവർത്തനങ്ങളും ജിദ്ദു കൃഷ്ണമൂർത്തിയുടെയും നിത്യ ചൈതന്യയതിയുടെയും ഒക്കെ പുസ്തകങ്ങളും ഞാൻ പത്താം ക്ലാസ്സ്‌ എത്തിയപ്പോഴേക്കും വീട്ടിലുണ്ടായിരുന്നു... വീട് ഒരു ചെറു ലൈബ്രറി ആയി മാറുന്നത് കാണുമ്പോൾ അച്ഛൻ ഏറെ സന്തോഷിച്ചിരുന്നു.... പുസ്തക വായനയിൽ അച്ഛൻ ഒട്ടും പിന്നിലുമായിരുന്നില്ല.....
സുഹൃത്തുക്കളും സഹ പ്രവർത്തകരും എല്ലാം മക്കളെ പ്രീഡിഗ്രിക്ക് first ഗ്രൂപ്പിനും സെക്കൻഡ് ഗ്രൂപ്പിനും ചേർത്തപ്പോൾ എനിക്ക് ആദ്യം വന്ന ലെറ്റർ അനുസരിച്ച് മറ്റൊന്നിനും കാത്തു നിൽക്കാതെ തേർഡ് ഗ്രൂപ്പിന് മാർ ഇവാനിയോസിൽ അഡ്മിഷൻ എടുത്തതിനൊപ്പം പബ്ലിക് ലൈബ്രറിയിലും മെമ്പർഷിപ് എടുത്തു തന്നു.... കൂടുതൽ വായിക്കാനും സാമൂഹ്യ ബോധത്തിനു കരുത്തേകാനും തേർഡ് ഗ്രൂപ്പാണ് നല്ലതെന്ന് പറയുകയും ചെയ്തു. തൊട്ടു പിന്നാലെ സെക്കൻഡ് ഗ്രൂപ്പിന് മറ്റു കോളേജിൽ നിന്ന് ലെറ്റർ വന്നെങ്കിലും ഇന്റർവ്യൂന് പോലും പോയില്ല..... ഞാൻ അതിലൊരു പരാജയമാകുമെന്ന് അച്ഛന് ഉൾവിളി ഉണ്ടായിട്ടുണ്ടാവണം... അന്ന് മുതൽ മറ്റു പുസ്തകങ്ങൾക്കൊപ്പം competition success ഉം year ബുക്കും കൂടി അച്ഛൻ വാങ്ങാൻ തുടങ്ങി. അച്ഛന്റെ മനസ്സിൽ എന്തായിരുന്നു എന്ന് പറയാതെയും നിർബന്ധിക്കാതെയും....
എന്തായാലും അക്കാലത്തു ദിവസവും രണ്ടു പുസ്തകങ്ങൾ വരെ വായിച്ചു തീർത്തിരുന്നു... യൂണിവേഴ്സിറ്റി എക്‌സാമിന്റെ തലേ ദിവസം ഒട്ടും ഇഷ്ടമില്ലാതിരുന്ന world history പഠിക്കാൻ മടിച്ച് ആദിത്യനും രാധയും മറ്റു ചിലരും വായിക്കുക ആയിരുന്നു ഉണ്ടായത്. എക്കണോമിക്‌സും ഇന്ത്യൻ ഹിസ്റ്ററിയും പോലെ ആയിരുന്നില്ല വേൾഡ് ഹിസ്റ്ററി എന്ന കൊടും ഭീകരൻ... എന്തായാലും തോൽക്കുമെന്ന് കരുതിയ world ഹിസ്റ്ററി ദൈവ സഹായത്താൽ രക്ഷപ്പെട്ടു. പ്രീ ഡിഗ്രിക്ക് തേർഡ് ഗ്രൂപ്പിന് അക്കൊല്ലം റാങ്ക് നേടിയ Ashok R Chandran എന്റെയും Pramod Devന്റെയും കട്ട ചങ്കായത് കൊണ്ടും അവന്റെ കൂടെ എപ്പോഴും നടന്നിരുന്നത് കൊണ്ടും ആയിരുന്നു അത് സംഭവിച്ചത്. ഒരു ഇക്കണോമിസ്റ്റായി ഞാൻ മാറുമെന്ന് അച്ഛൻ പ്രതീക്ഷിച്ചിരുന്നു എന്ന് പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്... 
പ്രീഡിഗ്രി ക്ക് ശേഷം അശോകും പ്രമോദും ഇവാനിയോസിൽ തന്നെ തുടർന്നെങ്കിലും ഞാൻ കാര്യവട്ടത്ത് അക്കൊല്ലം പുതുതായി തുടങ്ങിയ യൂണിവേഴ്സിറ്റി കോളേജിലും പിന്നീട് ആർട്സ് കോളേജിലും ആയുള്ള എന്റെ ഡിഗ്രി കാലയളവിലും പിന്നീട് ജേർണലിസം പഠിക്കുമ്പോഴും അതിനു ശേഷവും വായനയുടെ ലോകത്ത് ഉണ്ടാവുകയും എന്തെങ്കിലുമൊക്കെ എഴുതി ചില പ്രസിദ്ധീകരണങ്ങളിൽ സ്വന്തം പേര് അച്ചടി മഷി പുരണ്ടു കാണുമ്പോൾ ഒരുപാട് സന്തോഷിക്കുകയും അങ്ങനെ ആദ്യമായി പ്രതിഫലം ദീപിക പത്രത്തിൽ നിന്ന് കിട്ടിയപ്പോൾ ആ ചെക്ക് മാറാൻ വേണ്ടി ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ഇനി ഈ ജീവിതം എഴുത്തും വായനയും കൊണ്ട് മുന്നോട്ട് പോകുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത അവിവേകവും ഒക്കെ ഓർമ്മ വരികയാണ് ഈ വായനാ ദിനത്തിൽ.... പുസ്തകങ്ങൾ തന്ന അടുപ്പത്താലും ധൈര്യത്താലുമാണ് പുസ്തകത്തിൽ കണ്ട ഫേൺ ഹില്ലിലെ മേൽ വിലാസത്തിലേക്ക് അക്കാലത്തു നിത്യ ചൈതന്യ യതിക്ക് തുടരെ കത്തുകൾ എഴുതി ശല്യം ചെയ്യാൻ ആത്മവിശ്വാസം ലഭിച്ചതും രണ്ടു മൂന്നു മറുപടിക്കത്തുകൾ കിട്ടാൻ ഭാഗ്യം ഉണ്ടായതും...... 
കൗമാര പ്രണയങ്ങളെ പോലെ വായനയും എഴുത്തുമൊക്ക ഏതോ നാൽക്കവലയിൽ വഴി പിരിഞ്ഞു യാത്രയായി... കൊതിയോടെ പുസ്തകങ്ങൾ വാങ്ങാറുണ്ട് ഇപ്പോഴും.... നാളെ പൈതൃകിനും പാറുവിനും അവ വഴി കാട്ടുമെന്ന പ്രതീക്ഷയോടെ...

  (ഇക്കഴിഞ്ഞ വായനാദിനത്തിലെ ഒരോർമ്മ..)

No comments:

Post a Comment