Wednesday, 2 December 2020

സർ സി.പിയും ശിവസുബ്രഹ്മണ്യ അയ്യരും... 

      രക്തസാക്ഷികൾ 

    സിന്ദാബാദ്.. 

    ജീവിതത്തിന്റെ നടവഴികളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് ചേക്കേറിയവയാണ് ചെറിയാൻ കല്പകവാടിയുടെ സിനിമകൾ.  ചെറിയാന്റെ കഥയിൽ  വേണുനാഗവള്ളി സംവിധാനം ചെയ്ത ലാൽസലാം  സാമ്പത്തിക വിജയം നേടിയ കമ്യൂണിസ്റ്റ് ചിത്രമായിരുന്നു. ലാൽസലാം റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞ് പുതിയൊരു കമ്മ്യൂണിസ്റ്റ്  സിനിമക്ക് വേണ്ടി ചെറിയാൻ തയ്യാറെടുത്തു. ലാൽസലാമിന്റെ വിജയം നൽകിയ ആവേശവും മറ്റൊരു കമ്മ്യൂണിസ്റ്റ് സിനിമക്കായുള്ള പ്രേക്ഷകരുടെ ആവശ്യവും ചെറിയാന് പ്രചോദനമേകി.

        ലാൽസലാം ടീമിന്റെ തന്നെയായിരുന്നു രക്തസാക്ഷികൾ സിന്ദാബാദ് എന്ന സിനിമയും.  സംവിധാനം വേണുനാഗവള്ളി . താരനിരയിൽ മോഹൻലാലിനൊപ്പം സുരേഷ്‌ഗോപിയും മുരളിയും നാസറും സുകന്യയും. ഇവരിൽ സുരേഷ്‌ഗോപി, നാസർ, സുകന്യ എന്നിവർ ലാൽസലാമിൽ ഉണ്ടായിരുന്നില്ല.



        കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയം, വളർച്ച എന്നീ ചരിത്ര മുഹൂർത്തങ്ങൾക്കു പുറമേ അക്കാലത്തെ സാമൂഹിക ചുറ്റുപാടുകളും രാഷ്ട്രീയാന്തരീക്ഷവും രക്തസാക്ഷികൾക്ക് പ്രമേയമായി. മൂന്നു പ്രധാന കഥാപാത്രങ്ങളിലൂടെ ഒരു കാലഘട്ടത്തിന്റെ സ്പന്ദങ്ങൾ സെല്ലുലോയ്ഡിലേക്ക് ആവാഹിക്കാനുള്ള ശ്രമമായിരുന്നു ചെറിയാൻ ഈ സിനിമയിലൂടെ നടത്തിയത്.

കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരോടിത്തുടങ്ങിയ  കാലം. അടിമത്തത്തിലും ചൂഷണത്തിലും കഴിഞ്ഞിരുന്ന അനേകം സാധാരണക്കാർ കേരളം ഇന്നും നെഞ്ചിലേറ്റി ആദരിക്കുന്ന ഒരു കൂട്ടം നേതാക്കളുടെ കീഴിൽ സംഘടിക്കുകയും ശക്തരാകുകയും ചെയ്തു. നിരോധനങ്ങളെയും നിയന്ത്രണങ്ങളെയും അതിജീവിച്ചു കൊണ്ട്, മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും തോല്പിക്കാനാകാത്ത വികാരമായി, വിചാരമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം മലയാളിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു.

മൊറാഴ സംഭവം, കയ്യൂർ കലാപം, പുന്നപ്ര-വയലാർ, ഇടപ്പള്ളി സംഭവം ഇവയൊക്കെ പ്രസ്ഥാനത്തിന്റെ വളർച്ചയിലെ നാഴികക്കല്ലുകളായി. 1931 മുതൽ തിരുവിതാംകൂർ രാജഭരണം ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനായിരുന്നു. അമ്മ മഹാറാണി സേതുപാർവതീഭായിയും ദിവാൻ സർ സി.പി.രാമസ്വാമി അയ്യരും ആയിരുന്നു തുടക്കത്തിൽ ഭരണം നിയന്ത്രിച്ചിരുന്നത്. സി.പി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമർത്താൻ ദിവാന്റെ അധികാരങ്ങൾ ഉപയോഗിച്ചു. അദ്ദേഹത്തിനെതിരെ പ്രസ്ഥാനവും ശക്തമായി രംഗത്തെത്തി.  ജന്മിമാരുടെ ചൂഷണത്തിനു ആലപ്പുഴ ജില്ലയിലെ താലൂക്കുകളായ ചേർത്തല, അമ്പലപ്പുഴ എന്നിവിടങ്ങളിലെ  സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിന്ന കർഷകർ ഇരകളായിരുന്നു. ദിവാന്റെയും  അദ്ദേഹത്തിന്റെ പോലീസ് സേനയുടെയും ഉറച്ച പിന്തുണ  ജന്മിമാർക്ക് ഉണ്ടായിരുന്നു.  ചൂഷണത്തെ  പ്രതിരോധിക്കുന്നതിനായി കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ 
 കർഷകർ അണിനിരന്നു.  തൊഴിലാളികൾക്ക് അർദ്ധസൈനിക പരിശീലനം നൽകപ്പെട്ടു. 1946 സെപ്റ്റംബറിൽ ആലപ്പുഴയിൽ തൊഴിലാളി പ്രക്ഷോഭങ്ങൾ ശക്തമാകുകയും പൊതു പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. ദിവാൻ ഭരണം അവസാനിപ്പിക്കുക എന്നത് തൊഴിലാളി സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇതേതുടർന്ന്ഒക്ടോബർ 25 ന് ഈ മേഖലയിൽ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാൻ സി.പി. രാമസ്വാമി അയ്യർ തന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു. രാജാവിന്റെ ജന്മദിനമായ 1946 ഒക്ടോബർ 25 ന് പണിമുടക്കിയ തൊഴിലാളികൾ ആലപ്പുഴയിൽ നിന്നും പുന്നപ്രയിലേക്ക് ജാഥയായി പോയി.  ഇവരെ പിരിച്ചുവിടാൻ സൈന്യം വെടിവച്ചു.  അടുത്ത ദിവസം മാരാരിക്കുളത്തും തൊട്ടടുത്ത ദിവസം വയലാറിലും സമാനമായ വെടിവെപ്പുകൾ നടന്നു. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്. സി.പിയുടെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച ഇരുനൂറോളം സഖാക്കളുടെ ജീവിതം പുന്നപ്ര വയലാറിൽ എരിഞ്ഞടങ്ങിയതായാണ് കണക്ക്.    ആയിരത്തോളം പേർ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്കുകൾ  വ്യക്തമാക്കുന്നത്.  ഇതൊക്കെയായിരുന്നു രക്തസാക്ഷികൾ സിന്ദാബാദ് എന്ന സിനിമയുടെ ഇതിവൃത്തവും. മോഹൻലാൽ,സുരേഷ്‌ഗോപി, മുരളി എന്നിവരിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ചെറിയാൻ കല്പകവാടി ഈ സിനിമയിൽ  നടത്തിയത്.   തമിഴ് നടൻ നാസറായിരുന്നു  സി.പി.രാമസ്വാമി അയ്യരുടെ വേഷം  അഭിനയിച്ചത്. 
 


        1946 ലെ അമേരിക്കൻ മോഡൽ ഭരണ പരിഷ്കാരത്തിന്റെ ചുവട് പിടിച്ച് 1947 ൽ  സ്വതന്ത്ര തിരുവിതാംകൂർ വാദവുമായി സി.പി.മുന്നോട്ട് നീങ്ങി. പാർട്ടി ഇതിനെതിരായിരുന്നു. 1947 ജൂലൈ 25 ന് തിരുവനന്തപുരത്ത് സ്വാതിതിരുനാൾ അക്കാദമിയിൽ ചേർന്ന ചടങ്ങിൽ സർ സി.പിയെ കേരള സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ കെ.സി.എസ്. മണി വെട്ടിപ്പരിക്കേൽപിച്ചു. 1947  ഓഗസ്റ്റ് 14 ന് ദിവാൻപദം രാജിവച്ച സി.പി. ഓഗസ്റ്റ് 19 ന് തിരുവനന്തപുരം വിട്ട് കോയമ്പത്തൂർ വഴി ഊട്ടിയിലേക്ക് കടന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മുതിർന്ന ഒരു നേതാവിന്റെ ജീവിതവും കെ.സി.എസ്. മണിയുടെ  ജീവിതം കൂട്ടി ചേർത്താണ് മോഹൻലാൽ അവതരിപ്പിച്ച ശിവ സുബ്രഹ്മണ്യ അയ്യർ എന്ന കഥാപാത്രത്തെ ചെറിയാൻ കല്പകവാടി മെനഞ്ഞെടുത്തത്.  
        1998 ഒക്ടോബറിൽ രക്തസാക്ഷികൾ സിന്ദാബാദ് തിയേറ്ററുകളിലെത്തി.  നെടുമുടി വേണു, കരമന ജനാർദ്ദനൻ നായർ, രാജൻ പി.ദേവ്, സൈനുദീൻ, രഞ്ജിത, മാതു, സുകുമാരി തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. പി.സുകുമാർ ഛായാഗ്രഹണംവും എൻ.ഗോപാലകൃഷ്ണൻ എഡിറ്റിങ്ങും നിർവഹിച്ചു. വേണു നാഗവള്ളിയും ചെറിയാൻ കല്പകവാടിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
        ഒരു കമ്യൂണിസ്റ്റ് സിനിമ എടുക്കുമ്പോൾ പ്രസ്ഥാനം അതെങ്ങനെ നോക്കിക്കാണുമെന്ന്  പാർട്ടി അനുഭാവികളായ  വേണുനാഗവള്ളിയും ചെറിയാൻ കല്പകവാടിയും ചിന്തിച്ചില്ല. അതുകൊണ്ട് തന്നെ  ചരിത്രം പറയുന്നതിനൊപ്പം സിനിമയുടെ വിജയത്തിനാവശ്യമായ പല നാടകീയ സംഭവങ്ങളും സിനിമയിൽ ഉൾപ്പെടുത്തി. മോഹൻലാലിന്റെ കഥാപാത്രമായ ശിവസുബ്രഹ്‌മണ്യവും സുകന്യ അവതരിപ്പിച്ച ശിവകാമി അമ്മാളും തമ്മിലുള്ള പ്രണയവും മറ്റും അങ്ങനെയാണ് സിനിമയിലേക്ക് കടന്നു വന്നത്. ഇത്രയൊക്കെ സിനിമാ മുഹൂർത്തങ്ങൾ കഥയിൽ ഉൾക്കൊള്ളിച്ചിട്ടും ലാൽസലാമിന്റെ വിജയം ആവർത്തിക്കാൻ രക്തസാക്ഷികൾ സിന്ദാബാദ് എന്ന ചിത്രത്തിന് കഴിഞ്ഞില്ല. 

                                                                                                  -സുപാ സുധാകരൻ  


[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്.  രഞ്ജിയേട്ടനായിരുന്നു  (രഞ്ജി പണിക്കർ) ജീവിതം സിനിമയുടെ അവതാരകൻ.  ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ  രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ  2004  മേയിൽ   പ്രസിദ്ധീകരിച്ചിരുന്നു.  നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]

Saturday, 28 November 2020

ബീഡിയുണ്ടോ സഖാവേ, ഒരു....

                         ലാൽസലാം 


        ഇന്നലെ... 

        കമ്യൂണിസ്റ്റ് സഹയാത്രികനായ പിതാവിൽ നിന്ന് ചെങ്കൊടിയുടെ  ആവേശമുണർത്തുന്ന കഥകൾ കേട്ടാണ് അവൻ വളർന്നത്. പ്രത്യയശാസ്ത്രത്തിനു വേണ്ടി ജീവൻ ബലി കൊടുത്ത അനേകം ധീര സഖാക്കളുടെ ജീവിതം അവന് ആവേശമായി. അവർ അവനു മുന്നിൽ ഇതിഹാസ പുരുഷന്മാരായി...

        ഇന്ന്... 

        ചെങ്കൊടിയോടും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും എന്നും മനസ്സിൽ ആദരവ് സൂക്ഷിച്ചിരുന്ന അവൻ വളർന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ അവൻ അറിയപ്പെടുന്ന തിരക്കഥാകൃത്തായി. അവൻ - ചെറിയാൻ കല്പകവാടി.



        ഒരു നല്ല കമ്യൂണിസ്റ്റ് സിനിമക്ക് കഥയെഴുതാനുള്ള നിയോഗം തേടിയെത്തിയപ്പോൾ സ്വന്തം പിതാവ് വർഗീസ് വൈദ്യന്റെ ജീവിതം തന്നെ സിനിമയാക്കാൻ ചെറിയാൻ തീരുമാനിച്ചു. ആ കഥ തിയേറ്ററുകളിലെത്തിയപ്പോൾ അതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ലെന്ന് മലയാളി തിരിച്ചറിഞ്ഞു.  മലയാളിയുടെ ആ തിരിച്ചറിവ് പലരിലും അലോസരമുണ്ടാക്കി. പലരെയും അസ്വസ്ഥരാക്കി. ആ സിനിമയാണ് ലാൽസലാം. വേണു നാഗവള്ളിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
        കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ വേരുറപ്പിക്കുന്നതിന് ഏറെക്കാലം ആത്മാർഥമായി പ്രവർത്തിച്ചിട്ടും ഒടുവിൽ പ്രസ്ഥാനവും നേതാക്കളും തള്ളിപ്പറഞ്ഞ വർഗീസ് വൈദ്യന്റെ ജീവിതം - അതിൽ ഒരു ബോക്സ് ഓഫീസ് ഹിറ്റിനു വേണ്ട എല്ലാ ചേരുവകളും ഉണ്ടായിരുന്നു. എങ്കിലും പൂർണമായ ഒരു ജീവിചരിത്രം എന്ന നിലയിൽ സിനിമയെ കാണേണ്ടതില്ലെന്ന് ചെറിയാൻ വർഷങ്ങൾക്കിപ്പുറം നയം വ്യക്തമാക്കുന്നു.



        മോഹൻലാൽ അവതരിപ്പിച്ച സഖാവ് നെട്ടൂർ സ്റ്റീഫനും മുരളി അവതരിപ്പിച്ച സഖാവ് ഡി.കെയുമാണ് ലാൽസലാമിന്റെ കേന്ദ്ര കഥാപാത്രങ്ങൾ. പാർട്ടിക്ക് കേരളത്തിൽ ശക്തമായ അടിത്തറയുണ്ടാക്കാൻ രണ്ടു പേരും കഠിനമായി പ്രവർത്തിക്കുന്നു. പല പീഡനങ്ങളും പോലീസ് മർദ്ദനങ്ങളും ഒക്കെ അനുഭവിക്കേണ്ടി വരുന്നു. ചെങ്കൊടിയോടുള്ള ആത്മാർത്ഥത പോലെ തന്നെ നെട്ടൂർ സ്റ്റീഫന്റെ മനസ്സിൽ അന്നമ്മ എന്ന പെൺകുട്ടിയോടുള്ള   പ്രണയവും ശക്തമായിരുന്നു. സമ്പന്ന തറവാട്ടിലെ അംഗമായ അന്നമ്മ അവളുടെ വീട്ടുകാരുടെ എല്ലാ എതിർപ്പും തിരസ്കരിച്ച് സ്റ്റീഫനോടൊപ്പം ഇറങ്ങി പോന്നു. പ്രണയവും പ്രത്യയ ശാസ്ത്രവും വിശ്വാസവും കൈകോർത്തു. പാർട്ടി സഹായത്തോടെ അവർ ഒരുമിച്ചു.
        ഗർഭിണിയായ അന്നാമ്മ ആശുപത്രിയിലായപ്പോൾ പാർട്ടി പ്രവർത്തകനായ നെട്ടൂർ സ്റ്റീഫൻ ചികിത്സക്ക് പണമില്ലാതെ മറ്റൊരു പോംവഴിയും മുന്നിലില്ലാതെ തൊഴിലന്വേഷിച്ച് ഇറങ്ങി തിരിച്ചു. അത് സിനിമയിൽ നെട്ടൂർ സ്റ്റീഫന്റെ വളർച്ചയുടെ തുടക്കമായിരുന്നു. ജീവിതത്തിൽ വർഗീസ് വൈദ്യന്റെയും...
"അന്നത്തെ സാഹചര്യത്തിൽ വർഗീസ് വൈദ്യൻ പാർട്ടിക്ക് വേണ്ടി മാത്രം നിന്ന് കുടുംബത്തെ ഉപേക്ഷിച്ചിരുന്നുവെങ്കിൽ ആ കുടുംബത്തിന് ഏറെ കഷ്ടപ്പാടുകൾ നേരിടേണ്ടി വരുമായിരുന്നു. അങ്ങനെ സംഭവിക്കാതിരുന്നതിൽ പിതാവിനോട് ഇന്നും ആദരവാണുള്ളത്." ചെറിയാൻ കല്പകവാടി പറഞ്ഞു.
        കേരളത്തിലെ ആദ്യ ഡ്രൈവ് ഇൻ റസ്റ്റോറന്റായ കല്പകവാടി എന്ന ബിസിനസ് സംരംഭത്തിലൂടെ വർഗീസ് വൈദ്യൻ വളർന്നപ്പോൾ സിനിമയിലേതു പോലെ തന്നെ ജീവിതത്തിലും വൈദ്യൻ പ്രസ്ഥാനത്തിൽ നിന്ന് പുറത്തായി. നെട്ടൂർ സ്റ്റീഫനിലൂടെ മോഹൻലാൽ കാട്ടിയ തോറ്റു കൊടുക്കാത്ത ചങ്കൂറ്റം വൈദ്യരുടെയും കൈമുതലായിരുന്നു.
        ലാൽസലാം എന്ന ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ജീവിതത്തിൽ നിന്ന് സിനിമയിലേക്ക് കടന്നു വന്നവരാണ്. സഖാവ് ഡി.കെയ്ക്ക് ടി.വി.തോമസിന്റെയും സേതു എന്ന കഥാപാത്രത്തിന് ഗൗരിയമ്മയുടെയും ഛായ ഉണ്ടായിരുന്നു. ഇത് ഏറെ വിവാദം അക്കാലത്ത് സൃഷ്ട്ടിച്ചു. മനഃപൂർവം ആരെയും കളിയാക്കാൻ വേണ്ടിയല്ല അങ്ങനെ ചെയ്തതെന്ന് ചെറിയാൻ  വ്യക്തമാക്കി.



        ദീർഘകാലം ഒളിവിൽ കഴിയുമ്പോൾ അവിടെ ഒരു പ്രണയത്തിൽ പെടുകയും പിന്നീട് മടങ്ങി വന്ന ശേഷം ഒളിവിലെ ഓർമ്മകൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് അന്ന് പല സഖാക്കന്മാരുടെയും ജീവിതത്തിൽ സാധാരണമായിരുന്നുവെന്ന് ചെറിയാൻ കല്പകവാടി പറഞ്ഞു. അത്തരമൊരു സംഭവമാണ് സിനിമയിൽ ഡി.കെയുടെ കഥാപാത്രത്തിൽ കൂട്ടി ചേർത്തത്. "സിനിമയുടെ വിജയത്തിന് പ്രത്യയശാസ്ത്രത്തിന്റെ ആവേശത്തോടൊപ്പം പ്രണയത്തിന്റെയും കുടുംബ ബന്ധത്തിന്റെയും സമാന്തരമായ ഒരു പാത സൃഷ്ടിക്കേണ്ടത് അനിവാര്യമായിരുന്നു. അതിനായി ജീവിതത്തിൽ നിന്ന് സ്വന്തം അച്ഛനമ്മമാരുടെ പ്രണയം തന്നെ സിനിമയിലേക്ക് അതേപടി   പകർത്തി."  
        വർഗീസ് വൈദ്യൻ മരിച്ച് ഒരു വർഷത്തിന് ശേഷം 1989 ലാണ് ലാൽസലാം തിയേറ്ററുകളിലെത്തിയത്. അമ്മയെയും കൂട്ടി ചെറിയാൻ സിനിമ കാണാൻ തിയേറ്ററിൽ പോയി.



        താൻ സഞ്ചരിച്ച ജീവിത പാതകളുടെ  ചില യഥാർത്ഥ നിമിഷങ്ങൾ സ്‌ക്രീനിൽ  കണ്ടപ്പോൾ  ആ അമ്മ തരിച്ചിരുന്നു. അപ്പൻ മരിക്കുന്നതും അവസാനമായി അപ്പന്റെ മുഖം ഒരു നോക്ക് കാണാൻ അന്നമ്മ പോകുന്നതും സഹോദരന്മാർ അത് സമ്മതിക്കാതിരിക്കുന്നതും തുടന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെ ചെറിയാന്റെ അമ്മയുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതാണ്. ആ രംഗം എത്തിയപ്പോൾ ചെറിയാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ അമ്മ കൈകൊണ്ട് തുടക്കുന്നത് തിയേറ്ററിലെ അരണ്ട വെളിച്ചത്തിൽ മകൻ കണ്ടു. ചെറിയാന്റെ കണ്ണുകളും അപ്പോൾ ഈറനണിഞ്ഞു.
        മോഹൻലാലിനെയും മുരളിയേയും കൂടാതെ ഗീത, ഉർവശി, രേഖ, മധു, ലാലു അലക്സ്, ജഗതി ശ്രീകുമാർ, നെടുമുടി വേണു, കരമന ജനാർദ്ദനൻ നായർ, തിക്കുറിശ്ശി തുടങ്ങിയ വലിയൊരു താര നിര തന്നെ ലാൽസലാമിൽ ഉണ്ടായിരുന്നു. വേണുനാഗവള്ളി  തന്നെയാണ് തിരക്കഥ എഴുതിയത്. കെ.പി.നമ്പ്യാതിരി ഛായാഗ്രഹണവും എൻ.ഗോപാലകൃഷ്ണൻ എഡിറ്റിങ്ങും നിർവഹിച്ചു. സിനിമ പോലെ തന്നെ ഓ.എൻ.വി. രചിച്ച് രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനങ്ങളും സൂപ്പർ ഹിറ്റായി. 
        ജീവിതം, സിനിമയാകുമ്പോൾ അതിന് അതിന്റേതായ ശക്തിയുണ്ടെന്ന് ചെറിയാൻ കല്പകവാടി വിശ്വസിക്കുന്നു. ലാൽസലാമിലെ ഓരോ ഡയലോഗുകളും പ്രേക്ഷകർ കയ്യടിയോടെയാണ്  സ്വീകരിച്ചത്. വിപ്ലവ രാഷ്ട്രീയത്തിന്റെ ഒരു കാലഘട്ടത്തെ വരച്ച ചലച്ചിത്രമായിട്ടു കൂടി ലാൽസലാമിന് ലഭിച്ചത് വൻ സ്വീകരണമായിരുന്നു. കേരളം നെഞ്ചിലേറ്റി നടന്ന ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ ജീവിതം മലയാളിക്ക് ചലച്ചിത്രത്തിനപ്പുറത്തെ വികാരമായി മാറി. ആവേശവും...

                                                                                   -സുപാ സുധാകരൻ  


[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്.  രഞ്ജിയേട്ടനായിരുന്നു  (രഞ്ജി പണിക്കർ) ജീവിതം സിനിമയുടെ അവതാരകൻ.  ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ  രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ  2004  ഏപ്രിലിൽ   പ്രസിദ്ധീകരിച്ചിരുന്നു.  നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]

Wednesday, 25 November 2020

തീരാ നൊമ്പരവുമായി ഒരച്ഛൻ 

       പിറവി 


         1975 ജൂൺ 25 അർധരാത്രി.
        ഇന്ത്യയെ ഒരു ദുർഭൂതം ഗ്രസിച്ചു - അടിയന്തരാവസ്ഥ...
        ആ ദുർദിനങ്ങളുടെ നീറുന്ന ഓർമ്മകളും പേറി ഇന്നും ഒരുപറ്റം മനുഷ്യർ ജീവിച്ചിരിക്കുന്നു, നമ്മുടെ രാജ്യത്ത്. അധികാരക്കസേര നഷ്ടപ്പെടാതിരിക്കാൻ ഇന്ദിരാഗാന്ധിയെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ത്യക്ക് സമ്മാനിച്ച ദുരന്തം. പോലീസ് തേർവാഴ്ചയുടെ  കിരാത നാളുകൾ.
        അടിയന്തരാവസ്ഥയുടെ  തേർവാഴ്ചക്കെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ശക്തമായി.തോക്കിൻകുഴലിലൂടെ സോഷ്യലിസം പുനഃസ്ഥാപിക്കാൻ, പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച് തോക്കുകൾ തട്ടിയെടുക്കാൻ കേരളത്തിലെ നക്സൽ നേതൃത്വം തീരുമാനിച്ചു. 1968 ന്റെ അവസാനം മുതൽ നക്സൽ പ്രസ്ഥാനം കേരളത്തിന്റെ മണ്ണിൽ വേരോടി തുടങ്ങിയിരുന്നു.
        1976 ഫെബ്രുവരി 27.
        നക്സലുകൾ കോഴിക്കോട്  കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിച്ച് തോക്കുകൾ തട്ടിയെടുത്തു. ആക്രമണത്തിൽ ചില പോലീസുകാർക്ക് പരുക്കേറ്റിരുന്നു. കായണ്ണ പോലീസ് സ്റ്റേഷനാക്രമണത്തിനു പകരം നക്സലുകൾക്കെതിരെ എന്ത് കാടത്തത്തിനും പോലീസ് തീരുമാനമെടുത്തു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് സി.അച്യുതമേനോൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ് കെ.കരുണാകരൻ ആഭ്യന്തര മന്ത്രിയായും അധികാരത്തിൽ.
        നക്സലുകളെ പീഡിപ്പിക്കാൻ കക്കയത്ത് പോലീസ് ക്യാമ്പ് സജ്ജമായി. നക്സലുകളെ ഓരോരുത്തരെയായി പോലീസ് തെരഞ്ഞു പിടിക്കുവാൻ തുടങ്ങി. ജയറാം പടിക്കൽ ക്രൈം ബ്രാഞ്ച് ഡി.ഐ.ജി., കെ.ലക്ഷ്മണ കോഴിക്കോട് ഡി.വൈ.എസ്.പി. എന്നിവരായിരുന്നു നക്സൽ വേട്ടയുടെ തലപ്പത്ത്.  




        1976 മാർച്ച് ഒന്ന്.
        കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളേജിൽ ഒരു നക്സൽ അനുഭാവി സംഘമുണ്ടെന്ന് മണത്തറിഞ്ഞ പോലീസ് ഒരു സംഘം വിദ്യാർത്ഥികളെ കക്കയം പോലീസ് ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടു പോയി. പ്രൊഫ. ഈച്ചരവാര്യരുടെ മകൻ രാജനും അക്കൂട്ടത്തിലുണ്ടായിരുന്നു. 
        വിദ്യാർത്ഥികൾക്കെതിരെ പോലീസ് കൊടിയ മർദ്ദനം അഴിച്ചുവിട്ടു. കഴുക്കോലിൽ തലകീഴായി കെട്ടി തൂക്കി വിദ്യാർത്ഥികളെ മർദിച്ചു. അവരുടെ നിലവിളി കേട്ട് ദൈവം പോലും ആ ക്രൂരത കാണാനാകാതെ  കണ്ണടച്ചിട്ടുണ്ടാവണം.  ഗരുഡൻ തൂക്കം, നഖം പിഴുതെടുക്കുക, മുടി പറിക്കുക , ഉള്ളം കാൽ അടിച്ചു പൊട്ടിക്കുക, മെഴുകുരുക്കി വീഴ്ത്തുക, പൂർണ്ണ നഗ്നനായി മലർത്തി കിടത്തി ശരീരത്തിൽ റൂൾത്തടി കൊണ്ട് ഉരുട്ടുക, രാജനും സുഹൃത്തക്കൾക്കും നേരെ പോലീസ് അപരിഷ്കൃതമായ പല മർദ്ദന മുറകളും പരീക്ഷിച്ചുവത്രെ. ഈ മർദ്ദനത്തിൽ കക്കയം പോലീസ് ക്യാമ്പിൽ രാജൻ പിടഞ്ഞു മരിച്ചു.
        1976 മാർച്ച് മൂന്നിന് രാജനെ തിരക്കി ഈച്ചരവാര്യർ കോളേജ് പ്രിൻസിപ്പലിനെ കണ്ടപ്പോൾ രാജൻ പോലീസ് പിടിയിലാണെന്ന് അറിഞ്ഞു. മാർച്ച് 10 ന് ആഭ്യന്തര മന്ത്രി കരുണാകരനെ നേരിട്ട് കണ്ട് അദ്ദേഹം മകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു. പലർക്കും പരാതി നൽകി, പല വാതിലുകളിൽ മുട്ടി.  



        1977 മാർച്ച് 25 ന് ഈച്ചരവാര്യർ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് റിട്ട് നൽകി. തൊട്ടടുത്ത ദിവസം കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കരുണാകരൻ നിയമസഭയിൽ പ്രസ്താവിച്ചു.
        മകനെ വിട്ടുകിട്ടാത്ത ആത്മനൊമ്പരവുമായി ആ പിതാവ് നിയമയുദ്ധത്തിന് ഇറങ്ങിത്തിരിച്ചു. രാജനെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടെങ്കിലും രാജൻ പോലീസ് കസ്റ്റഡിയിൽ ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. രാജനെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാരിന്റെ  ഹർജി ഏപ്രിൽ 24ന്  കോടതി തള്ളി. ഏപ്രിൽ 25 ന് കെ.കരുണാകരൻ രാജി വച്ചു.  





        മകൻ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ നൊമ്പരം മലയാളിയുടെ കണ്ണിനെ ഈറനണിയിച്ചിരുന്നു. ഒറ്റയാൾ പോരാട്ടത്തിന്റെ അന്ത്യത്തിൽ ആ അച്ഛൻ പറഞ്ഞു - "എന്റെ ദുർവിധി ഇനിയാർക്കും ഉണ്ടാകരുത്.
        1989 ജനുവരി.
        മകൻ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിൽ നിയമയുദ്ധത്തിന് ഇറങ്ങി തിരിച്ച ഈ അച്ഛന്റെ കഥ സിനിമയായി തിയേറ്ററുകളിലെത്തി. ഷാജി എൻ.കരുൺ ആദ്യമായി സംവിധാനം ചെയ്ത പിറവി എന്ന ചലച്ചിത്രം പുരസ്കാരങ്ങൾ വാരിക്കൂട്ടിയതിനൊപ്പം പ്രേക്ഷകരുടെ ഹൃദയത്തിലും തീരാത്ത നൊമ്പരമായി.
         ഈച്ചര വാര്യരുടെ പ്രതിരൂപമായ പ്രൊഫ. രാഘവ ചാക്യാരായി പ്രേംജി അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു. രാജൻ, സിനിമയിൽ രഘു എന്ന കഥാപാത്രമായി മാറി.  ലക്ഷ്മി കൃഷ്ണമൂർത്തി, സി.വി.ശ്രീരാമൻ, മുല്ലനേഴി, അർച്ചന തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. എസ്.ജയചന്ദ്രൻ നായർ, രഘുനാഥ് പലേരി, ഷാജി എൻ.കരുൺ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചത്. ജി.അരവിന്ദനും മോഹൻ സിതാരയും സംഗീതവും സണ്ണി ജോസഫ് ഛായാഗ്രഹണവും, വേണുഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചു.
        ആ വർഷത്തെ മികച്ച നടനുള്ള  ദേശീയ  സംസഥാന   പുരസ്കാരങ്ങൾ പിറവിയിലെ അഭിനയത്തിന് പ്രേംജിക്ക് ലഭിച്ചു. ദേശീയ തലത്തിൽ മികച്ച സിനിമക്കും സംവിധായകനുമുള്ള പുരസ്കാരവും സംസ്ഥാന അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡും പിറവി നേടിയെടുത്തു. ഇതു കൂടാതെ ഒട്ടേറെ അന്തർദേശീയ പുരസ്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു.
        "പിറവി ഈച്ചരവാര്യരുടെ തന്നെ കഥയാണ്.  ആ സിനിമ കണ്ടപ്പോൾ ഷാജിയോട് ആദരവ് തോന്നി" ഈച്ചരവാര്യരുടെ സുഹൃത്തും കോളേജ് അധ്യാപകനുമായ സി.ആർ.ഓമനക്കുട്ടൻ ഞങ്ങളോട് പറഞ്ഞു. "മറ്റാർക്കും അറിയാത്ത ജീവിതത്തിലെ പല സംഭവങ്ങളും പിറവിയെന്ന ചിത്രത്തിൽ യാദൃശ്ചികമായി കടന്നു വന്നിട്ടുണ്ട്. ആ അച്ഛൻ ഈച്ചര വാര്യർ തന്നെയാണ്. ആ മകൻ രാജനും..."



        പിറവി തിയേറ്ററുകളിലെത്തിയപ്പോഴും ജീവിതം സിനിമയുടെ ഈ ലക്കം ഒരുക്കുമ്പോഴും  ഈച്ചരവാര്യർ ജീവിച്ചിരുപ്പുണ്ടായിരുന്നു. മകനെ ഒരുനോക്ക്  കാണാനാകാത്തത്തിലെ അവസാനിക്കാത്ത  ദുഃഖവുമായി  2006 ൽ അദ്ദേഹം തൃശൂരിൽ അന്തരിച്ചു.

  -സുപാ സുധാകരൻ  


[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്.  രഞ്ജിയേട്ടനായിരുന്നു  (രഞ്ജി പണിക്കർ) ജീവിതം സിനിമയുടെ അവതാരകൻ.  ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ  രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ  2004  ജൂണിൽ  പ്രസിദ്ധീകരിച്ചിരുന്നു.  നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]

Tuesday, 24 November 2020

നടി  ശോഭ ആത്മഹത്യ ചെയ്തതെന്തിന് ?

ലേഖയുടെ മരണം

 ഒരു ഫ്‌ളാഷ് ബാക്ക്     



1980 മെയ് 3 
        മങ്ങിയ പ്രകാശം വീണു തുടങ്ങിയ നാട്ടിടവഴിയിലേക്ക് പുലർച്ചെ പത്രക്കാരന്റെ കടന്നു വരവ് പതിവ് പോലെ ആയിരുന്നു. പക്ഷേ... അയാൾ വീശിയെറിഞ്ഞ ദിനപത്രത്തിൽ കേരളത്തിലെ സിനിമാസ്വാദകരെ ഞെട്ടിക്കാൻ പോന്ന ഒരു വാർത്തയുണ്ടായിരുന്നു. ഉർവശി ശോഭ തൂങ്ങി മരിച്ചു.
        വാർത്തയിലൂടെ കണ്ണോടിച്ച വായനക്കാരൻ ഒരു നിമിഷമെങ്കിലും തരിച്ചിരുന്നിരിക്കണം. കാരണം മലയാള സിനിമക്ക് ശാലീനമായ സ്ത്രീത്വത്തിന്റെ മുഖഭാവം സമ്മാനിച്ചതിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്നു അക്കാലത്ത് ശോഭ എന്ന നടി.
        നടി പ്രേമയുടെ മകൾ ശോഭ 1966 ലാണ് സിനിമയിലെത്തുന്നത്. തട്ടുങ്കൾ തുറക്കപ്പെടും ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ഛായാഗ്രാഹകനും സംവിധായകനുമായ ബാലുമഹേന്ദ്രയുമായി പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പുകൾ വകവെക്കാതെ അച്ഛനാവാൻ പ്രായമുള്ള ബാലുവിനെ വിവാഹം കഴിച്ച ശോഭ രണ്ടു മാസത്തെ ദാമ്പത്യത്തിനു ശേഷം, ഉർവശി അവാർഡ് കിട്ടി ദിവസങ്ങൾക്കു ശേഷം, ആത്മഹത്യ ചെയ്തു,
        കുട്ടിക്കാലം മുതൽ ശോഭ അങ്കിൾ എന്നാണ് ബാലുമഹേന്ദ്രയെ വിളിച്ചിരുന്നത്. വിവാഹ ശേഷവും  അതു തുടർന്നു. ശോഭയുടേത് എന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പിൽ, അങ്കിൾ എനിക്ക് മാപ്പു തരൂ. ഞാൻ ദുഖിക്കുന്നു. എന്റെ മരണത്തിനുത്തരവാദി ഞാൻ മാത്രമാണ് എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നു. 
 



1983 
        ശോഭയുടെ കഥയെ ആധാരമാക്കി ഒരു ചലച്ചിത്രം തിയേറ്ററുകളിലെത്തി. യവനികക്ക് ശേഷം കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ശോഭയുടെ അറിയപ്പെടാത്ത പല രഹസ്യങ്ങളും പുറത്തുകൊണ്ടു വന്നു. ഒപ്പം, സിനിമാരംഗത്തെ പല ചതിക്കുഴികളും അന്തർനാടകങ്ങളും ഈ സിനിമ മലയാളിയോട് തുറന്നു പറഞ്ഞു.
        ശോഭയുടെ ജീവിത കഥ ഏറെക്കൂറെ നന്നായി അറിയാവുന്ന ആളായിരുന്നു സംവിധായകൻ കെ.ജി.ജോർജ്ജ്. സിലോണിൽ ഏരിയൽ ഫോട്ടോഗ്രാഫി ചെയ്തു കൊണ്ടിരുന്ന ബാലു മഹേന്ദ്രയെ പൂന  ഫിലിം   ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണം പഠിക്കാനെത്തിയ കാലം മുതലേ ജോർജ്ജിന് പരിചയമുണ്ട്.  ജോർജ്ജിന്റെ ഉൾക്കടൽ എന്ന ചിത്രത്തിൽ ശോഭ നായികയും ബാലുമഹേന്ദ്ര ഛായാഗ്രാഹകനുമായിരുന്നു. ഉൾക്കടലിന്റെ ലൊക്കേഷനിൽ വച്ചാണ് ഇരുവരുടെയും പ്രണയം ശക്തമായത്. ഇതൊക്കെ ഇതേ രീതിയിൽ തന്നെ ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്ന സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ഇടവേള എന്ന സിനിമയിലൂടെ മോഹൻ പരിചയപ്പെടുത്തിയ നളിനി എന്ന നടിയാണ് സിനിമയിൽ നായികയായത്. ശോഭയുടെ ആത്മാംശം ഉൾക്കൊണ്ട്  ലേഖ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നളിനിക്കായി. ഭരത് ഗോപി, ബാലുമഹേന്ദ്രയുടെ ഛായയുള്ള സംവിധായക കഥാപാത്രത്തെയും ശുഭ എന്ന നടി ശോഭയുടെ അമ്മയുടെ വേഷവും ചെയ്തു. ബാലു മഹേന്ദ്രയുടെ ട്രേഡ് മാർക്ക് എന്ന് വിശേഷിക്കപ്പെട്ടിരുന്ന തൊപ്പി പോലും സിനിമയിൽ ഭരത് ഗോപിക്ക് നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിരുന്നു. 



        "പെൺകുട്ടികളെ സിനിമയിലെത്തിക്കാൻ പലപ്പോഴും മുൻകൈ എടുക്കുന്നത് അവരുടെ അമ്മമാരാണ്. അതിനായി എന്ത് വിട്ടുവീഴ്ചക്കും അവർ തയ്യാറാവുന്നു..." സംവിധായകൻ കെ.ജി.ജോർജ്ജ് പറഞ്ഞു. "ലേഖയെ അഭിനേത്രിയാക്കാൻ സിനിമയിൽ ലേഖയുടെ അമ്മക്കും ഇത്തരം നിരവധി വിട്ടുവീഴ്ചകൾക്ക് തയ്യാറാവേണ്ടി വരുന്നു. ഒരു ഘട്ടത്തിൽ ലേഖയുടെ അച്ഛൻ ഇതിനെ എതിർത്ത് മദിരാശിയിൽ നിന്ന് മടങ്ങി പോകുന്നുണ്ട്.ഒടുവിൽ ലേഖ പ്രശസ്തയായ നടിയായിത്തീരുന്നു. ഇതൊക്കെ തന്നെയാണ് ശോഭയുടെ ജീവിതത്തിലും സംഭവിച്ചത്."
        സിനിമാ രംഗത്തെ ചില യഥാർത്ഥ മുഖങ്ങൾ അതേ പേരിൽ തന്നെ ലേഖയുടെ മരണത്തിലും അഭിനയിച്ചു. പ്രൊഡക്ഷൻ മാനേജർ പി.എ.ലത്തീഫ്  സിനിമയിലും പ്രൊഡക്ഷൻ മാനേജരായി. കോടമ്പാക്കത്തെ സിനിമാക്കാർക്ക് സ്ത്രീകളെ കൂട്ടിക്കൊടുക്കുന്ന പിമ്പായി സിനിമയിൽ കണ്ട തമിഴനും ജീവിതത്തിലെ യഥാർത്ഥ മുഖമാണ്. അന്നത്തെ സൂപ്പർ താരങ്ങളായ പ്രേംനസീറിന്റെയും മറ്റും നിഴൽ വീണ കഥാപാത്രങ്ങളും  ചിത്രത്തിലുണ്ടായിരുന്നു.  മമ്മൂട്ടിയാണ്  പ്രേംസാഗർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
        ശോഭയുടെ മരണം നിരവധി സംശയങ്ങൾക്കിട നൽകിയിരുന്നു. ബാലു മഹേന്ദ്രയുമായുള്ള പ്രശ്നങ്ങളാണ് ശോഭയുടെ മരണത്തിൽ കലാശിച്ചതെന്ന് ശോഭയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടു.വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്നതായിരുന്നു ബാലുവിന്റെ വാദം.
        തൂങ്ങി മരിക്കാനുപയോഗിച്ചതെന്ന് കരുതപ്പെടുന്ന നൈലോൺ സാരി പൊട്ടി നിലത്തുവീണ നിലയിലായിരുന്നു ശോഭയുടെ മൃതദേഹം കണ്ടത്. ശരീരത്തിൽ മുറിപ്പാടുകളുണ്ടായിരുന്നു. മൃതദേഹം എത്രയും പെട്ടെന്ന് സംസ്കരിക്കാൻ ബാലു കാട്ടിയ ധൃതിയും സംശയം വർധിപ്പിച്ചു.
        ഒടുവിൽ ശോഭയുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു. ശോഭയുടെ മരണത്തെ തുടർന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മ പ്രേമ വീട്ടിൽ ശോഭയുടെ കട്ടൗട്ടുകൾ നിർമ്മിച്ച് അതിനെ വസ്ത്രമുടുപ്പിച്ചും ഭക്ഷണം നൽകിയും മിഥ്യാലോകത്ത് ജീവിച്ച് ഒടുവിൽ ആത്മഹത്യയിൽ അഭയം തേടി. വർഷങ്ങൾ കഴിഞ്ഞു ശോഭയുടെ അച്ഛനും സ്വയംഹത്യയിൽ ജീവിതം അവസാനിപ്പിച്ചു. അപ്പോഴും അവസാനിക്കാത്ത ദുരൂഹതകളുമായി ശോഭയുടെ മരണം ബാക്കി നിന്നു... 

 -സുപാ സുധാകരൻ  


[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്.  രഞ്ജിയേട്ടനായിരുന്നു  (രഞ്ജി പണിക്കർ) ജീവിതം സിനിമയുടെ അവതാരകൻ.  ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ  രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ  2004  മാർച്ചിൽ പ്രസിദ്ധീകരിച്ചിരുന്നു.  നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]
#LekhayudeMaranamOruFlashback #ActressesShobha #KGGeorge #BharathGopi #ActressesNalini #BaluMahendra #SuicideCaseOfActressesShobha 

Monday, 16 November 2020

 ദുരൂഹതകൾ ഇന്നും അവസാനിക്കാതെ സിസ്റ്റർ അഭയയുടെ മരണം...

     
ക്രൈം ഫയൽ


 1992  മാർച്ച് 27 .

        കോട്ടയത്തെ പയസ് ടെൻത് കോൺവെൻറ് .
        ഹോസ്റ്റലിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ ജഡം കണ്ടെത്തിയത് വാർത്തകളിലിടം പിടിക്കുന്നു. സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യ ആണെന്നും കൊലപാതകമാണെന്നും വാദങ്ങളുയർന്നു. കേസന്വേഷണം ലോക്കൽ പോലീസിൽ നിന്ന് ക്രൈം ബ്രാഞ്ചും പിന്നീട് സി.ബി.ഐയും ഏറ്റെടുത്തു. സിസ്റ്റർ അഭയയും പയസ് ടെൻത് കോൺവെന്റും ഏറെക്കാലം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. വർഷങ്ങൾ പലതും കടന്നു പോയിട്ടും ഇന്നും സിസ്റ്റർ അഭയയുടെ മരണത്തിലെ ദുരൂഹതകൾ അവസാനിച്ചിട്ടില്ല. ഇത് ഫ്ലാഷ് ബാക്ക്....   




        1999  ഒക്ടോബർ 25 
        ഏറെ വിവാദം സൃഷ്ടിച്ച സിസ്റ്റർ അഭയയുടെ മരണത്തെ ആധാരമാക്കി ഒരു ചലച്ചിത്രം തിയേറ്ററുകളിലെത്തി. അഭയയുടെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്നുമുള്ള രണ്ടു വാദഗതികൾക്ക്, സംഭവം നടന്ന് ഏഴു വർഷത്തിനു ശേഷവും ഉത്തരം കണ്ടെത്തുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർ പരാജയപ്പെട്ടപ്പോഴാണ് ക്രൈം ഫയൽ എന്ന ചലച്ചിത്രത്തിന്റെ സാധ്യതകൾ കെ.മധു - എ.കെ.സാജൻ - എ.കെ.സന്തോഷ് കൂട്ടുകെട്ടിന്റെ ശ്രദ്ധയിൽ പെട്ടത്. 
        പത്രവാർത്തകളുടെ സഹായത്തോടെ സ്വതന്ത്രമായ ഒരു അന്വേഷണത്തിന് തിരക്കഥാകൃത്തുക്കളായ സാജനും സന്തോഷും ഇറങ്ങിത്തിരിച്ചു. സിസ്റ്റർ അഭയയുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ മറ നീക്കി പുറത്തു വരണമെന്നാഗ്രഹിച്ച നാട്ടുകാരുടെ പൂർണ്ണ സഹകരണവും അവർക്കുണ്ടായി.
        തിരക്കഥ രചന പുരോഗമിക്കുന്നതിനിടെ മറ്റൊരു സാങ്കേതിക പ്രശ്നം ഉയർന്നു വന്നു. കേസന്വേഷണം പൂർത്തിയാകാതെ കോടതിയുടെ പരിഗണനയിലുള്ള  ഒരു സംഭവം സിനിമയാക്കുന്നത് അന്വേഷണത്തെ ബാധിക്കും എന്നതായിരുന്നു സാജനും സന്തോഷും നേരിട്ട പ്രശ്നം.  അങ്ങനെ കഥയിൽ ചില മാറ്റങ്ങൾ വരുത്താൻ തിരക്കഥാകൃത്തുക്കൾ തീരുമാനിച്ചു.  



        സിനിമയിലെ കഥാപാത്രത്തിന്   സിസ്റ്റർ അഭയയുമായി  തോന്നാവുന്ന  ചില സാദൃശ്യങ്ങൾ  ഒഴിവാക്കുകയായിരുന്നു അത്. എങ്കിലും സിസ്റ്റർ അഭയയുടെ പേരുമായി സാമ്യമുള്ള ഒരു പേര് തന്നെ ക്രൈം ഫയൽ എന്ന സിനിമയിലെ കഥാപാത്രത്തിനും നൽകി. സിസ്റ്റർ അമല. 
        സിനിമയിൽ സംഗീത അവതരിപ്പിച്ച സിസ്റ്റർ അമല അഭിഭാഷകയായിരുന്നുവെങ്കിൽ  ജീവിതത്തിൽ സിസ്റ്റർ അഭയ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. അഭയയുടെ മരണത്തിലെ പ്രധാന ഗതിവിഗതികളൊക്കെ സിനിമയിലും കഴിയുന്നത്ര ഉൾപ്പെടുത്തിയതായി തിരക്കഥാകൃത്തുക്കളായ സാജനും സന്തോഷും... 
        സിസ്റ്റർ അഭയയുടെ കൊലപാതകം തെളിയിക്കാൻ കഴിയാതെ യഥാർത്ഥ ജീവിതത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇരുട്ടിൽ തപ്പിയപ്പോൾ സിനിമയിൽ സിസ്റ്റർ അഭയയുടെ കൊലപാതകിയായി  ജീവിതവുമായി ബന്ധമില്ലാത്ത ഒരു കഥാപാത്രത്തെ കൊണ്ട് വരേണ്ടി വന്നു. ആ കഥാപാത്രം ആയിരുന്നു കാളിയാർ പത്രോസ് വൈദ്യൻ. 
         സിസ്റ്റർ അഭയ വെള്ളത്തിൽ വീണപ്പോൾ ജീവനുണ്ടായിരുന്നു എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് സിനിമയിൽ നാടകീയമായ ഒരു വഴിത്തിരിവോടെ ചിത്രീകരിച്ചു.
         കെ.മധു ആയിരുന്നു സിനിമയുടെ സംവിധായകൻ.  പ്രേക്ഷകരിൽ അവസാനം വരെയും  സസ്പെൻസ് നിലനിറുത്തുന്ന തിരക്കഥയും സംവിധാന രീതിയുമായിരുന്നു ക്രൈം ഫയലിന്റെ സവിശേഷത... അന്വേഷണ ഉദ്യോഗസ്ഥനായ ഈശോ പണിക്കർ ഐ.പി.എസ് ആയി സുരേഷ്‌ഗോപി പ്രേക്ഷകരുടെ കയ്യടി നേടി. ജനങ്ങളുടെ മനസ്സിലുള്ള സംശയങ്ങൾ പലതും തിരശീലയിലെ കഥാപാത്രങ്ങൾ വിളിച്ചു പറയുന്നത് കേട്ടപ്പോൾ ജനങ്ങൾക്കും ആവേശമായി. സുരേഷ്ഗോപിക്കും സംഗീതക്കും പുറമേ വിജയരാഘവൻ, ജനാർദ്ദനൻ, സിദ്ധിഖ്, രാജൻ പി ദേവ്, എൻ.എഫ്.വർഗീസ് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കൾ.  
        അഭയക്കേസിന്റെ ക്രൈം ഫയൽ ഇന്നും പൂർത്തിയാവാതെ അവശേഷിക്കുന്നു, വിചാരണക്കും വിധിക്കും മുൻപേ ഈ കേസിന്റെ നാടകീയമായ മറ്റൊരു അന്തിമവിധി നാം സെല്ലുലോയ്ഡിൽ കണ്ടു.  പക്ഷേ ,  സിസ്റ്റർ അഭയയുടെ ആത്മാവിന് നീതി കിട്ടുക ഇനി  എന്ന്?
         ആ ചോദ്യം ഇനിയും അവശേഷിക്കുന്നു, സിനിമ കണ്ടിറങ്ങിയ ഓരോരുത്തരുടെയും മനസ്സിൽ, വർഷങ്ങൾക്കിപ്പുറവും...
 

                                                                                           -സുപാ സുധാകരൻ  


[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്.  രഞ്ജിയേട്ടനായിരുന്നു  (രഞ്ജി പണിക്കർ) ജീവിതം സിനിമയുടെ അവതാരകൻ.  ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ  രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ  2004  മാർച്ചിൽ പ്രസിദ്ധീകരിച്ചിരുന്നു.  നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]

Tuesday, 10 November 2020

തകരയും ചെല്ലപ്പനാശാരിയും 

        ഇവിടെയുണ്ട് അവർ;
അവർക്ക് പറയാനുണ്ട് ചിലത് 



        ഒരു കാലഘട്ടത്തിന്റെ  കൗമാര മനസ്സുകളിൽ സൗഹൃദത്തിന്റെ ദൃശ്യ സൗന്ദര്യം ചമച്ചവർ. മലയാളത്തിന്റെ ഗന്ധർവ സ്പർശമായിരുന്ന ഒരു കഥാകാരന്റെ സൃഷ്ടികൾ. 




            മുതുകുളം.
        പത്മരാജൻ തകരയെയും ചെല്ലപ്പനാശാരിയെയും കണ്ടെത്തിയത് ഇവിടുത്തെ ഗ്രാമവഴികളിൽ നിന്നാണ്. അവരിപ്പോഴും മുതുകുളത്തുണ്ട്. നാട്ടിടവഴികളിൽ ഇന്നും അവരുടെ പാദസ്പർശം ഏൽക്കുന്നുണ്ട്. ഗ്രാമത്തിലെ ഓരോ മുഖങ്ങൾക്കും അവർ പരിചിതരാണ്. പത്മരാജന്റെ നാടായ മുതുകുളത്തെ ഈ രണ്ടു കഥാപാത്രങ്ങൾ സിനിമയിൽ ചേക്കേറിയത് അവർക്കറിയാം ; നാട്ടുകാർക്കറിയാം.
        സിനിമയിലെ ചെറുപ്പം ജീവിത്തിലിന്ന് തകരക്കും ചെല്ലപ്പനാശാരിക്കും ഇല്ല. കാലം വാർദ്ധക്യത്തിന്റെ കൈവിരലുകളാൽ അവരെ തഴുകിത്തുടങ്ങിയിരിക്കുന്നു. സെല്ലുലോയ്ഡിൽ ഒരിക്കലും പ്രായമാകാത്ത ചിരഞ്ജീവികളായി നമ്മൾ കാണുന്ന രണ്ടു കഥാപാത്രങ്ങൾ. ജീവിതത്തിൽ യൗവനത്തിന്റെ നിറച്ചാർത്തും ആവേശവും ഇന്നവർക്കില്ല. കാലം അതൊക്കെ കവർന്നെടുത്തിരിക്കുന്നു. 


        മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ പ്രതിനിധികളാണവർ. തകരയെയും ചെല്ലപ്പനാശാരിയെയും മാറ്റി നിറുത്തി മലയാള സിനിമക്കൊരു ചരിത്രമെഴുതാനാവില്ല. പത്മരാജനെന്ന ചലച്ചിത്രകാരന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളായിരുന്നു ഈ രണ്ടു കഥാപാത്രങ്ങളും. 
        "ചെല്ലപ്പനാശാരിയല്ലേ...?"   എന്ന ചോദ്യത്തിന് മുന്നിൽ അയാൾ ഹൃദ്യമായി ചിരിച്ചു. പിന്നെ തിരുത്തി.  "ഞാൻ നാണുക്കുട്ടനാശാരി. ചെല്ലപ്പനാശാരിയെന്നത് സിനിമയിലെ പേരാണ്. " ബീഡിക്കറയേറ്റ പല്ലുകളിൽ അപ്പോഴും മാറാതെ നിന്നു ചിരി.
        പത്മരാജനെക്കുറിച്ച് ചോദിച്ചപ്പോൾ നാണുക്കുട്ടനാശാരിക്ക് ആവേശമായി. "ഞവരക്കലെ  കുഞ്ഞ് ചെറുപ്പത്തിലെന്നും ഇവിടെ വരുമായിരുന്നു. ഞങ്ങൾക്കൊപ്പം ഓരോരോ കഥകൾ പറഞ്ഞ് , എന്നും.... പിന്നീട് കുഞ്ഞ് കഥകൾ എഴുതാൻ തുടങ്ങിയപ്പോൾ ഈ നാട്ടിലെ പലരും കഥാപാത്രങ്ങളായി. ഒപ്പം ഞാനും. ഒടുവിൽ ഞങ്ങളുടെ കഥ സിനിമയിൽ വരെയെത്തി. "
        നാണുക്കുട്ടനാശാരി പറഞ്ഞതൊക്കെയും ശരി വച്ച് കൊണ്ട് ജീവിതത്തിലെ തകര പകുതി വലിച്ചു തീർത്ത ബീഡിയുമായി മുതുകുളത്തെ പീടിക വരാന്തയിൽ ഞങ്ങൾക്കു മുന്നിലിരുന്നു. സിനിമയിലെ പോലെ ജീവിതത്തിലും അയാൾ നിഷ്കളങ്കനാണ്. സിനിമയിൽ തകരയുടെ വേഷമിട്ടത് പ്രതാപ് പോത്തനായിരുന്നു. ചെല്ലപ്പനാശാരി നെടുമുടി വേണുവും. തിയേറ്ററിൽ ചെന്ന് പലവട്ടം തകരയാ സിനിമ കണ്ടത്രേ. നാണുക്കുട്ടനാശാരി ആ സിനിമ കണ്ടിട്ടില്ലെന്നാണ് ഞങ്ങളോട് പറഞ്ഞത്. സിനിമ കണ്ട മുതുകുളത്തുകാർ അയാളോട് ചോദിച്ചു, "പത്മരാജൻ നിങ്ങളുടെ കഥ സിനിമയാക്കിയിട്ടുണ്ട്. കാണാൻ പോകുന്നില്ലേ? " അയാൾ മറുപടി പറഞ്ഞില്ല. 
        ജീവിതത്തിൽ നിന്ന് സിനിമയിലേക്ക് അവരെ അപ്പാടെ പറിച്ചു വക്കുകയായിരുന്നില്ല പത്മരാജൻ. അതുകൊണ്ടു തന്നെ ഇവർക്കും സിനിമക്കും ഇടയിൽ ഒരല്പം ദൂരക്കൂടുതലുണ്ട്.
        തകരയും ചെല്ലപ്പനാശാരിയും ഇപ്പോഴും സുഹൃത്തുക്കളാണ്.                              "ചെല്ലപ്പനാശാരിക്ക് സിനിമയിൽ ഒരു വില്ലൻ ടച്ചുണ്ടല്ലോ? നാണുക്കുട്ടനാശാരി എങ്ങനെയാ ? ജീവിതത്തിൽ വില്ലനാണോ?"  
        "പത്മരാജൻ കുഞ്ഞ് സിനിമയിൽ കുറെ മാറ്റം വരുത്തിയിട്ടുണ്ട് ഞങ്ങളുടെ കഥ. അതു സിനിമയല്ലേ.... "
        ഇപ്പോഴും ഇവർക്ക് പത്മരാജനെന്ന നാട്ടുകാരനോട്, കഥാകാരനോട്, സംവിധായകനോട് കടുത്ത ആരാധനയാണ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉറ്റബന്ധുക്കളാരോ നഷ്ടപ്പെട്ട വേദന അവരുടെ മുഖത്ത് നിറഞ്ഞു. 
        "തകര ജീവിതത്തിൽ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? സിനിമയിൽ കണ്ടതു  പോലെ." ഇല്ലെന്നയാൾ തലയാട്ടി.
        ഗ്രാമത്തിൽ കണ്ട ചില മുഖങ്ങൾക്ക് മനസ്സിൽ നിന്നിറങ്ങിപ്പോകാൻ മടിക്കുന്ന ചമയങ്ങൾ നൽകി പത്മരാജൻ തന്റെ പല സിനിമകളിലും അവതരിപ്പിച്ചിട്ടുണ്ട്. അത് മുതുകുളത്തുകാർക്ക് അറിയാം. അതുകൊണ്ടു തന്നെ പത്മരാജൻ സിനിമകൾ എല്ലാം മുതുകുളത്തുകാർക്ക് ഏറെ ഇഷ്ടമാണ്.  


        1979 സെപ്റ്റംബറിലാണ് തകര റിലീസ് ചെയ്തത്.  സംവിധാനം ഭരതൻ. നടി സുരേഖയാണ് സുഭാഷിണി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.
        ഗന്ധർവ നിയോഗത്തിന്റെ അന്ത്യയാമത്തിൽ നിഗൂഢമായൊരു ലോകത്തേക്ക് കഥാകാരൻ മടങ്ങിപ്പോയികഴിഞ്ഞിരിക്കുന്നു. അതിനു ശേഷം വർഷങ്ങൾ കടന്നു പോയി. എന്നാൽ കഥാപാത്രങ്ങൾ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. സെല്ലുലോയ്ഡിൽ,  ഇരുളിലും വെളിച്ചത്തിലുമായി... ജീവിതത്തിന്റെ നാട്ടിടവഴികളിലൂടെ...  

 -സുപാ സുധാകരൻ  


[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്.  രഞ്ജിയേട്ടനായിരുന്നു  (രഞ്ജി പണിക്കർ) ജീവിതം സിനിമയുടെ അവതാരകൻ.  ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ  രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ  2004  മാർച്ചിൽ പ്രസിദ്ധീകരിച്ചിരുന്നു.  നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]

Monday, 2 November 2020

മഞ്ഞു പോലെ അവൾ : ഡൊറോത്തി 

രേഷ്മയുടെ കഥ,
ഡൊറോത്തിയുടെയും...


രേഷ്മയെ ഓർമ്മയില്ലേ...?

            പുലർ കാലത്തിലെ സുന്ദര സ്വപ്നങ്ങളിൽ പൂമ്പാറ്റയായി മാറി മണ്ണിലും വിണ്ണിലും വർണ്ണച്ചിറകുകളുമായി പാറി പറക്കാൻ അവൾ മോഹിച്ചിരുന്നു... 

                              എൺപതുകളുടെ അവസാനകാലം. ക്യാംപസുകൾക്ക് അവളേറെ പ്രിയങ്കരിയായിരുന്നു.  അവൾ ഒരു മേയ്മാസപ്പുലരിയിലെ കുസൃതിക്കാരിയും തന്റേടിയുമായ നായിക. പരിചയക്കാർക്കെല്ലാം അവൾ പ്രിയപ്പെട്ടവളായിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം എല്ലാവരിലും ഞെട്ടൽ നിറച്ചുകൊണ്ട് അവൾ ആത്മഹത്യ ചെയ്തു.  രേഷ്മയുടെ ആത്മഹത്യയുടെ കാരണങ്ങൾ അന്വേഷിക്കുകയായിരുന്നു ഒരു മേയ്മാസപ്പുലരിയിലൂടെ സംവിധായകൻ വി.ആർ.ഗോപിനാഥും കഥാകൃത്ത് രഞ്ജിത്തും.  
                             രേഷ്മയുടെ സ്വത്വം തേടിയുള്ള യാത്ര ജീവിതവും സിനിമയും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്ന ഒരിടത്ത് നമ്മെ എത്തിക്കുന്നു. അവിടെ ഡൊറോത്തി എന്ന ഒരു പെൺകുട്ടിയുടെ ചിത്രം നമുക്ക് മുന്നിൽ തെളിയുന്നു. 



പേര് : ഡൊറോത്തി എം. റോയ് 
ജനനം : 1956  ജനുവരി 27 
മരണം : 1979 ആഗസ്റ്റ് 17 

ഇപ്പോൾ നമുക്ക് കേൾക്കാനാവുന്നുണ്ട് മറ്റൊരു ഗാനം. ... "എന്റെയുള്ളിലെ ആശകൾ മുഴുവൻ അറിയുന്നവനല്ലേ ...
ഉള്ളലിവുള്ളോനല്ലേ...."

                            കോഴിക്കോട് ചെറൂട്ടി റോഡിൽ റോയ് വില്ലയിലെ ഈ പെൺകുട്ടി ഒരു കാലത്ത് നാടിന്റെ പ്രസരിപ്പായിരുന്നു. ഒരു പ്രണയത്തിന്റെ അവസാനം അവൾ നീണ്ടു പോകുന്ന രണ്ടു തീവണ്ടിപ്പാളങ്ങൾക്കിടയിൽ തന്റെ ജീവിതം നാടകീയമായി ഉപേക്ഷിച്ചു. എല്ലാവരിലും തീവ്ര വേദന നിറച്ച് കൊണ്ട്.

                           പത്രത്തിൽ വന്ന ഡൊറോത്തിയുടെ മരണ വാർത്തയും സുഹൃത്തുക്കളിൽ നിന്നു ലഭിച്ച അറിവുകളും ചേർത്ത് വച്ചാണ് രഞ്ജിത്ത് ഒരു മെയ്മാസപുലരിയുടെ കഥ വികസിപ്പിച്ചെടുത്തത്. അല്പം ബുദ്ധി ജീവി നാട്യമുള്ള രേഷ്മയുടെ സുഹൃത്തിനെക്കുറിച്ചുള്ള   (നടൻ മുരളി അവതരിപ്പിച്ച  കഥാപാത്രം ) അന്വേഷണം നമ്മളെ ശ്രീകുമാറിൽ  എത്തിക്കുന്നു.ഡൊറോത്തി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാൻ ഇനിയും ശ്രീകുമാറിന് സാധിച്ചിട്ടില്ല.  



                        ശ്രീകുമാർ സെല്ലുലോയ്ഡിൽ കണ്ടത് വെറും സിനിമ ആയിരുന്നില്ല. സ്വന്തം ജീവിതമായിരുന്നു. ഇന്നലെകളിൽ താൻ സഞ്ചരിച്ച ജീവിത പാതകൾ സിനിമയിൽ കണ്ടപ്പോൾ കണ്ണ് നനയാതിരിക്കാൻ ശ്രീകുമാർ പലവട്ടം ശ്രമിച്ചു. എന്നിട്ടും കവിൾ നനയുന്നത് അയാൾ ഗദ്ഗദത്തോടെ തിരിച്ചറിഞ്ഞു.  തിയേറ്ററിലെ  ഇരുളിൽ ഒറ്റക്കിരുന്നപ്പോൾ ശ്രീകുമാർ കണ്ടതും തിരിച്ചറിഞ്ഞതും  രേഷ്മയെ ആയിരുന്നില്ല; ഡൊറോത്തി എന്ന കൂട്ടുകാരിയെയായിരുന്നു.
     തിയേറ്ററിൽ ശ്രീകുമാറിന്റെ തൊട്ടരികിലെ  സീറ്റിൽ ഡൊറോത്തി ഉണ്ടായിരുന്നില്ല. അവൾ അന്ന് അയാൾക്ക് കാണാനാകാത്തത്രയും അകലത്തായിരുന്നു. എന്നിട്ടും  തൊട്ടരികിൽ ശ്രീകുമാർ അവളുടെ തേങ്ങലുകൾ അനുഭവിച്ചറിഞ്ഞു. സ്‌ക്രീനിൽ രേഷ്മ ചിരിച്ചപ്പോൾ അയാളുടെ ഓർമ്മകളിൽ ഡൊറോത്തി ചിരിച്ചു, അവൾ കരഞ്ഞപ്പോൾ ഡൊറോത്തിയും. ഒടുവിൽ രേഷ്മ മരണത്തെ സ്വയം വരിച്ചപ്പോൾ ഉള്ളുരുകി, നെഞ്ചു പിടഞ്ഞു അയാൾ......   
"എന്റെയുള്ളിലെ ആശകൾ മുഴുവൻ അറിയുന്നവനല്ലേ ...
ഉള്ളലിവുള്ളോനല്ലേ...." 

                ഈ വരികൾ എത്ര ശ്രമിച്ചാലും ശ്രീകുമാറിന് മരണം വരെ മറക്കാനാവില്ല. അതൊരു ഓർമ്മയാണ്. സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, സ്വകാര്യമായി ഹൃദയത്തിൽ സൂക്ഷിച്ച പ്രണയത്തിന്റെ നിറം മങ്ങാത്ത ഓർമ്മ... യേശു ദേവനെക്കുറിച്ചുള്ള ഈ ഗാനം സൗഹൃദത്തിന്റെ നിമിഷങ്ങളിൽ ഡൊറോത്തി പാടിയിരുന്നത് ശ്രീയെക്കുറിച്ചായിരുന്നു.

                                  തുടക്കത്തിൽ ഡൊറോത്തിയും ശ്രീകുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീടെപ്പോഴോ ശ്രീകുമാറിന്റെ മനസ്സിൽ സൗഹൃദം പ്രണയമായി.  "ഡൊറോത്തിക്കു മറ്റൊരു പ്രണയമുണ്ടായിരുന്നു .  ഒരു ഫുടബോൾ  പ്ലെയർ..." ശ്രീകുമാർ ഓർമ്മിക്കുന്നു. 

                               സിനിമയിൽ ശാരിയാണ് ഡൊറോത്തിയായത്; മുരളി ശ്രീകുമാറും. കോഴിക്കോട് ചെറൂട്ടി റോഡിൽ ഇന്ന് റോസ് വിലയില്ല. അതിന് എതിർവശത്ത് ശ്രീകുമാറിന്റെ വീടായ നിയതിയും. ആ സ്ഥാനത്തൊക്കെ   വലിയ കോൺക്രീറ്റ് കൊട്ടാരങ്ങളായി. കോഴിക്കോട് ഡൊറോത്തിയെന്ന  48 കാരി ഇന്ന്  ജീവിച്ചിരിപ്പില്ല.  അവൾ 23 വയസ്സിൽ വെറുമൊരു തമാശ പോലെ മരണത്തിനൊപ്പം യാത്രയായി. പക്ഷെ കോഴിക്കോടിന്റെ മണ്ണിൽ നിയതി ശ്രീകുമാറെന്ന നാല്പത്തത്തൊമ്പതുകാരൻ ഇന്നും ജീവിച്ചിരിക്കുന്നു. അയാളുടെ മനസ്സിൽ നിന്നിറങ്ങി പോകാൻ മടിച്ച് അവിടെ ഡൊറോത്തിയും...

                            സെയ്ന്റ് ജോസഫ്‌സ് ബോയ്സ് ഹൈസ്‌കൂളിലായിരുന്നു ശ്രീകുമാറിന്റെ  വിദ്യാഭ്യാസം.  മൂന്നു തവണ ഹൈസ്‌കൂൾ ലീഡർ.  മീഞ്ചന്ത ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെ.എസ.യു.വിനെ പ്രതിനിധീകരിച്ചപ്പോഴും ശ്രീകുമാർ വിജയം  കണ്ടു. അച്ഛൻ ഉണ്ണികൃഷ്ണപിള്ള, അമ്മ ലക്ഷ്മി അമ്മാൾ.  ശ്രീകുമാറിന്റെ ബയോഡേറ്റ നമുക്കിങ്ങനെ വായിക്കാം. മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ ആദ്യ സംഘാടകനും സംസ്ഥാന കൺവീനറും, ടെല്ലസ് ക്ലബ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, വീക്ഷണം കോഴിക്കോട് ബ്യുറോയിൽ റിപ്പോർട്ടർ, ഇപ്പോൾ കാലിക്കറ്റ് ടൈംസിലും...  പതിനേഴാം വയസിൽ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും സന്ദർശിച്ച് യാത്രാ വിവരണം എഴുതി. പിന്നീട് എന്റെ കേരളത്തിന് വേണ്ടി രവീന്ദ്രനൊപ്പവും യാത്ര ചെയ്തു. കേരളത്തിലെ ഒട്ടുമിക്ക സാഹിത്യ സാംസ്കാരിക നായകന്മാരുമായും നല്ല ചങ്ങാത്തം.    

                        ഡൊറോത്തി പലപ്പോഴും ശ്രീകുമാറിന് ഗുരുവായിരുന്നു. കോളേജിൽ അയാൾക്ക് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അംഗീകാരവും വോട്ടും നേടികൊടുത്തത് അവളാണ്; അയാളെ യഥാർത്ഥ നേതാവാകാൻ പഠിപ്പിച്ചതും.
        "ഏതു സംഘത്തിലും ഡൊറോത്തി നേതാവായിരുന്നു. പരിചയക്കാർക്കെല്ലാം പ്രിയപ്പെട്ടവൾ. ചിരിച്ചു കൊണ്ടല്ലാതെ ആരും അവളെ കണ്ടിട്ടേയില്ല. ഒരു കുമ്പസാരക്കൂടിന്റെ മറ പോലും ഇല്ലാതെ എല്ലാം എനിക്കേറ്റു പറയാൻ അവളേ ഉണ്ടായിരുന്നുള്ളു. " ശ്രീകുമാർ ഇപ്പോൾ ഡൊറോത്തിക്കൊപ്പമാണ്. "എന്നാൽ അവളുടെ മനസിലെ വേദന കണ്ണുകളിൽ എത്തുമ്പോഴേക്കും ഒരു ചിരിയാവും. പിന്നെ എന്റെ തോളത്ത് ആഞ്ഞൊരിടിയാണ്. അവളുടെ മനസ്സിലെ വേദനയുടെ ആഴം ആ ഇടി കൊണ്ടാൽ മനസ്സിലാവും. പിന്നെ പെട്ടെന്നൊരു നിമിഷം കൊണ്ടവൾ പഴയതു പോലെ ആവും."  
              മലബാർ കൃസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ അവൾ വനിതാ ക്രിക്കറ്റ്  ടീമിലെ സജീവ സാന്നിധ്യമായിരുന്നു. കോഴിക്കോട് ഒരു ഫുടബോൾ ടൂർണമെന്റിൽ വച്ചാണ് അവൾ ആ ഫുടബോൾ കളിക്കാരനെ പരിചയപ്പെട്ടത്. സൗഹൃദം പെട്ടെന്ന് പ്രണയമായി. (സിനിമയിൽ അശോകൻ അവതരിപ്പിച്ച കഥാപാത്രം ക്രിക്കറ്റ് കളിക്കാരനായിരുന്നു. ഡൊറോത്തി അയാളെക്കുറിച്ചെല്ലാം ശ്രീകുമാറിനോട് പറഞ്ഞിരുന്നു. 
                      ഒരു ദിവസം ഡൊറോത്തി ശ്രീകുമാറിനെ കാണാനെത്തി. " നാളെ ഞാൻ അയാളെ കാണാമെന്നു പറഞ്ഞിട്ടുണ്ട്. എല്ലാം പറഞ്ഞവസാനിപ്പിക്കണം. എനിക്കയാൾ ശരിയാകില്ല. അത് കഴിഞ്ഞു നാളെ നിന്നെ കാണാൻ വരാം. എല്ലാം വിശദമായി പറയാം."  രാവിലെ 11  മണിക്ക് കാണാമെന്നു പറഞ്ഞാണ് അവൾ പോയത്.  അടുത്ത ദിവസം, അവൾ  വരും എന്ന് പറഞ്ഞിരുന്നതിനാൽ ശ്രീകുമാർ കോഴിക്കോട്ടെ ഒരു പത്ര സ്ഥാപനത്തിൽ കാത്തിരുന്നു. എന്നാൽ ശ്രീകുമാറിനെ തേടിയെത്തിയത്. ഡൊറോത്തിയുടെ മരണ വാർത്തയാണ്. 
        ശ്രീകുമാറിനെ കണ്ടു മടങ്ങിയ രാത്രിയിൽ അവൾ ഏറെ നേരം മുറിയിലിരുന്ന് ഏതൊക്കെയോ ദുഃഖ ഗാനങ്ങൾ പാടിയിരുന്നെന്ന് പിന്നീട് ജോലിക്കാരിൽ നിന്നറിഞ്ഞു.  പിറ്റേന്ന് നാലാം ഗേറ്റിലെ റയിൽവേ പാളത്തിനരികിൽ 15  മിനിട്ടോളം കാമുകനുമായി  അവൾ സംസാരിച്ചു നിന്നിരുന്നു. ട്രെയിൻ എഞ്ചിൻ പാഞ്ഞു വന്നപ്പോൾ അവൾ റയിൽവേ പാളത്തിലേക്കിറങ്ങി. 
                   പിന്നെ...
                   അതെല്ലം നമ്മൾ സിനിമയിലും കണ്ടു....
      തിരക്കഥയിൽ യാദൃച്ഛികമായി കൂട്ടി ചേർത്ത ചില സീനുകൾക്കും ഡൊറോത്തിയുടെ ജീവിതത്തോട് ബന്ധമുണ്ടായിരുന്നു. കോളേജ് ഹോസ്റ്റലിൽ വച്ച് ഒരു പെൺകുട്ടി ആത്മഹത്യക്കു ശ്രമിക്കുന്നതും രേഷ്മ അവളെ വഴക്കു പറയുന്നതുമായ രംഗം അത്തരത്തിൽ ഒന്നായിരുന്നു. സിനിമ റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ ആ ഹോസ്റ്റലിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയിൽ നിന്ന് അത്തരം ഒരു സന്ദർഭം ഡൊറോത്തിയുടെ ജീവിതത്തിലും ഉണ്ടായിരുന്നതായി അറിഞ്ഞുവെന്നു സംവിധായകൻ വി.ആർ.ഗോപിനാഥ്. ഒരു പക്ഷേ തിരക്കഥ എഴുതുമ്പോൾ ഡൊറോത്തിയുടെ ആത്മാവ് എന്നോടൊപ്പം ഉണ്ടായിരുന്നിരിക്കണം. വി.ആർ.ഗോപിനാഥ് പറയുന്നു. 
   ഇന്നത്തെ സൂപ്പർ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റേതാണ് മേയ്മാസപ്പുലരിയുടെ കഥ. സംവിധായകൻ വി.ആർ.ഗോപിനാഥ്.   ഗാന രചന പി.ഭാസ്കരൻ മാസ്റ്റർ , സംഗീതം രവീന്ദ്രൻമാഷ് . സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. 
  


                        ഡൊറോത്തി മരിച്ചിട്ടു  വർഷം  25  പിന്നിട്ടു. വർഷങ്ങൾക്കിപ്പുറവും ശ്രീകുമാർ ഡൊറോത്തിയെ ഏറെ സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ കൗമാരകാലത്ത് അവൾ കഥകൾ പറഞ്ഞു നടന്നിരുന്ന സെയ്ന്റ്: ജോസഫ് ചർച്ചിന് മുന്നിൽ അവളുടെ സ്മരണകളുമായി ശ്രീകുമാർ മുട്ടു കുത്തുന്നു. തന്റെ സുഹൃത്ത് ഉറങ്ങിക്കിടക്കുന്ന മണ്ണിൽ ഹൃദയ പുഷ്പങ്ങൾ സമർപ്പിക്കുന്നു. ആ നിമിഷം തന്നെ ചുറ്റിപ്പടരുന്ന കാറ്റിൽ അവളുടെ ആത്മാവിനെ അയാൾ തിരിച്ചറിയുന്നു. ഒരിക്കൽ ഗന്ധ രാജൻ പുഷ്പങ്ങൾ അയാൾക്ക് നൽകിയിട്ട് അവൾ പറഞ്ഞു "ഞാനില്ലാത്തപ്പോഴും ഈ പൂക്കളുടെ ഗന്ധത്തിൽ നിനക്കെന്നെ അറിയാം." അതെ ശ്രീകുമാർ ഇന്നും അവളെ അറിയുന്നുണ്ട്. അവളുടെ പാട്ടും ചിരിയും തമാശകളും കേൾക്കുന്നുണ്ട്.
            "എന്റെയുള്ളിലെ ആശകൾ മുഴുവൻ അറിയുന്നവനല്ലേ,
             ഉള്ളലിവുള്ളോനല്ലേ...."
                      ഇല്ല. അവൾ മരിച്ചിട്ടില്ല... ശ്രീകുമാർ പിറുപിറുത്തു. നമ്മുടെ മനസ്സും അത് തന്നെയല്ലേ ഏറ്റു പറയുന്നത്...

-സുപാ സുധാകരൻ 

[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്. രഞ്ജിയേട്ടൻ (രൺജി പണിക്കർ ) ആയിരുന്നു ആദ്യ എപ്പിസോഡുകളുടെ അവതാരകൻ.  അന്ന്  എൻ ടി വി യുടെ കോഴിക്കോട് റിപ്പോർട്ടറായിരുന്ന സജീവ് സി വാര്യരായിരുന്നു ശ്രീകുമാറിന്റെ  ഇന്റർവ്യൂ അവിടെ നിന്ന് ഷൂട്ട് ചെയ്തത്. ഈ സ്ക്രിപ്റ്റ്  പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ്  ആയിരുന്നപ്പോൾ  രാഷ്ട്രദീപികസിനിമ വീക്കിലിയിൽ 2004  ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് 2004  ഓഗസ്റ്റിൽ കന്യക ദൈവാരികയിൽ കുറച്ചു കൂടി അപ്ഡേഷനുകളുമായി  ഈ സ്റ്റോറി ഞാൻ മാറ്റി എഴുതി. അന്നും കോഴിക്കോട് നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് നൽകി സഹായിച്ചത് സുഹൃത്ത് സജീവ് സി. വാര്യർ തന്നെയായിരുന്നു.  ജീവിതം സിനിമയുടെ സ്ക്രിപ്റ്റും കന്യകയിൽ എഴുതിയതും  കൂടി   ചേർത്ത് മാറ്റിയെഴുതിയതാണിത്.  2004  ഓഗസ്റ്റ്  മാസത്തിനു ശേഷമുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല. 
നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]
#OruMeymasappulariyilMovie #ഒരുമെയ്മാസപ്പുലരിയിൽ